2023 ഏപ്രിൽ 11, ചൊവ്വാഴ്ച

അംഗീകാരം അർഹതപ്പെട്ടവർക്ക് കൂടി

 

മനുഷ്യരായഎല്ലാവർക്കും അംഗീകാരം വളരെ പ്രധാനപ്പെട്ടതാണ്.  ഏൽപ്പിച്ചിട്ടുള്ള ചുമതലകൾ നിർവഹിക്കുമ്പോൾ അംഗീകാരം ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. പലരും അർഹിക്കുന്നതിലും അപ്പുറം അംഗീകാരം ആഗ്രഹിക്കുന്നവരും ആണ്. അർഹതയയുള്ള പലരും അംഗീകാരം കിട്ടാതെ പോയിട്ടുള്ള ചരിത്രവും ഉണ്ട് .


ഉയർപ്പിന്റെ പെരുന്നാൾ ആഘോഷിക്കുന്ന ഈ സമയത്ത് അങ്ങനെ ഒരു കഥ കൂടി പറയുന്നത് ഉചിതം എന്ന് തോന്നി.


ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ വളരെ സന്തോഷത്തോടും പ്രത്യാശയോടെയും കൂടെ ആഘോഷിക്കുന്നതും ആചരിക്കുന്നതും ആയ ദിവസമാണ് ഈസ്റ്റർ എന്ന ഉയർപ്പിന്റെ പെരുന്നാൾ. കന്യകയിൽ ജനിക്കുകയും പിന്നെ ജനങ്ങളുടെ പാപത്തിന് പരിഹാരമായി ബലിയാടായി ക്രൂശിൽ മരണം വരിക്കുകയും മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റും പ്രവചനങ്ങൾ പൂർത്തിയാക്കിയും  സ്നേഹം കൊണ്ടും നസ്രായാനായ യേശു ലോകത്തെ  കീഴടക്കി. ക്രിസ്തുമത വിശ്വാസത്തിൻറെ അടിസ്ഥാനം തന്നെ ഉയർപ്പിനെ ആസ്പദമാക്കി ആണ് എന്ന് പറയാം.


ക്രിസ്തുവിൻറെ ജനനത്തിനെ പറ്റിയും ശുശ്രൂഷകളെ പറ്റിയും ക്രൂശ്  മരണത്തെ പറ്റിയും ഉയർപ്പിനെ പറ്റിയും വിശുദ്ധ വേദപുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.  പക്ഷേ, ഈ ഗ്രന്ഥം സൂക്ഷ്മമായി വായിച്ചില്ലെങ്കിൽ വിശ്വാസികൾ ഗൗനിക്കാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്. അങ്ങനെ ഉള്ള ഒരു വസ്തുതയാണ് ഞാൻ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. 


ഈ കഴിഞ്ഞ ഞായറാഴ്ച  നാം ഉയർപ്പിന്റെ പെരുന്നാൾ ആഘോഷിച്ചു.  പള്ളികൾ നിറയെ വിശ്വാസികളും ഭവനങ്ങളിൽ വിഭവസമൃദ്ധമായ സദ്യകളും ഒക്കെ സമകാലിക ഉയിർപ്പ് പെരുന്നാളിന്റെ അഭിന്ന ഭാഗങ്ങളാണ്.  പക്ഷേ, ആദ്യത്തെ ഉയർപ്പിന്റെ ദിവസം അങ്ങനെ അല്ലായിരുന്നു.  ഒരു കാരണവശാലും അങ്ങന ആഘോഷമാകാൻ സാധ്യതയും ഇല്ലായിരുന്നു. അന്നു് നില നിന്നിരുന്നത് ഭയത്തിന്റെയും ഭീതിയുടെയും സംശയത്തിന്റെയും സാഹചര്യമായിരുന്നു. യേശുവിൻറെ അനുയായികൾക്ക് ചതിക്കപ്പെട്ടു എന്ന് തോന്നുന്ന സമയമായിരുന്നു. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. 

 

 അന്നു്,  യേശുവിനെ അനുഗമിച്ചിരുന്നവർ ഒട്ടുമിക്കവരും ദരിദ്രരും സമൂഹത്തിന്റെ  ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരുമായിരുന്നു.  അവരെല്ലാം അന്നുള്ള ഭരണാധികാരികളിൽ നിന്നും മത പുരോഹിതന്മാരിൽ നിന്നും കഷ്ടപ്പാടുകഅനുഭവിക്കുന്നവർ  ആയിരുന്നു. ചൂഷണ വിധേയരായ അവർ എല്ലാവരും അതിൽ നിന്നും  വിടുതൽ ആഗ്രഹിച്ചിരുന്നു. "നിങ്ങളുടെ കുരിശ്  എടുത്ത് എന്നെ അനുഗമിക്കു" എന്ന്  യേശു പറഞ്ഞപ്പോൾ  അവരിൽ പലരും വിശ്വസിച്ചു.  നസ്രായനായ യേശു വാഗ്ദാനം ചെയ്തു പോലെ അവരുടെ കഷ്ടത നിറഞ്ഞ ജീവിതത്തിൽ നിന്നും വിടുതൽ നൽകി 'ദൈവ രാജ്യത്തേക്ക് ' കൊണ്ടുപോകും എന്നു് അവർ അവർ ദൃഢമായി വിശ്വസിച്ചു.


ജൂതമത അധികാരികളുടെ ചൂഷണങ്ങളെയും ജനവിരുദ്ധ പ്രവണതകളെയും യേശു തുറന്നു കാണിച്ചു. അവർ ആരാധനാലയങ്ങൾ വിശ്വാസങ്ങളുടെ  കച്ചവട സ്ഥലങ്ങളും സ്ഥാനങ്ങളും ആക്കിയത് അവൻ ശക്തമായി എതിർത്തു. അതിലൂടെ യേശു അവരുടെ നിലനിൽപ്പിന് തന്നെ ചോദ്യം ചിഹ്നം ആയി മാറി. അതിൽനിന്നും രക്ഷപ്പെടാൻ വേണ്ടി അവർ അവനെ റോമൻ സാമ്രാജ്യത്തിനെതിരെ വിപ്ലവം പറയുന്നതായി ചിത്രീകരിച്ചു. അങ്ങിന യേശു റോമൻ സാമ്രാജ്യത്തിന്റെയും ശത്രുവായി മാറി.  ആ ശത്രുവിനെ നശിപ്പിക്കേണ്ടത് റോമൻ സാമ്രാജ്യത്തിന്റെയും ജൂതമത അധികാരികളുടെയും ആവശ്യമായി മാറി. അവർ യേശുവിനെ രാജ്യദ്രോഹി എന്ന് മുദ്ര കുത്തി .


അതേസമയം യേശു പറഞ്ഞത് നിത്യജീവനിലേക്കുള്ള വഴിയെന്ന് മനസ്സിലാക്കാതെ,  സാധാരണ മനുഷ്യർ അവരുടെ കഷ്ടത നിറഞ്ഞ ജീവിതത്തിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി അവനെ അനുഗമിച്ചു. അവനെ അനുഗമിക്കുന്നവർ ദിനം തോറും വർധിക്കുന്നത് കണ്ടു് അധികാരികൾ അവനെ  ഒറ്റിലൂടെ ബന്ധിയാക്കി. യരുശലേം ദേവാലയം തകർത്ത് മൂന്ന് ദിവസം കൊണ്ട് പുതുതായി പണിയും എന്ന് പറഞ്ഞ നസ്രായനായ യേശു, ആർക്കെതിരെ ആഹ്വാനം മുഴക്കിയോ അവരുടെ കൈകളാൽ തന്നെ പിടിക്കപ്പെടുകയും പീഢിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.


യേശുവിനെ, റോമാ സാമ്രാജ്യത്തിന്  എതിരെ ഉള്ള രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൊന്തിയോസ് പിലാത്തോസ് എന്ന അധികാരിയുടെ മുമ്പിൽ യൂദന്മാർ കൊണ്ടുവന്നത്. അവനിൽ കുറ്റങ്ങൾ ഒന്നും കണ്ടില്ലെങ്കിലും, മഹാ പുരോഹിതന്മാരുടെ ശാഠ്യത്തിന് വഴങ്ങി സ്വന്തം കൈകൾ കഴുകി യേശുവിനെ ശിക്ഷിക്കുവാൻ വേണ്ടി ഒരു ക്രൂരനായ കള്ളന് പകരം ജന മധ്യേ പീലാത്തോസ് വിട്ടുകൊടുക്കുകയും ചെയ്യുന്നു. സത്യത്തിനും ധർമ്മത്തിനും ചേരാത്തതാണെങ്കിലും ജനം ന്യായം അങ്ങനെ ആണ് ആവശ്യപ്പെട്ടത്തു്. ആൾക്കൂട്ട ന്യായവിധി എന്നും അങ്ങനെയായിരുന്നു.


യേശു ക്രൂശിൽ ആയ നിമിഷം യേശുവിൻറെ അനുയായികൾ രാജകോപവും ജനകോപവും  ഭയന്ന് നാനാ ദിശകളിലേക്കും ചിതറി, ഓടി ഒളിവിൽ പോകേണ്ടി വന്നതു്.  അതേ ഭീതി കാരണമാകാം ഉറ്റവരും,  ഉടയവരും, എന്ത് വന്നാലും തന്നെ വിട്ടു മാറില്ല എന്ന് ആണ ഇട്ട് പറഞ്ഞവരും, അവനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതും. അങ്ങനെ ഓടിപ്പോയവരെയും തള്ളിപ്പറഞ്ഞവരെയും അന്നും, ഇന്നും കുറ്റം പറയാൻ  സാധിക്കുകയില്ല.  ഭരണാധികാരികൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ അത്രത്തോളം ഭയാനകമായിരുന്നു. 


അങ്ങനെയുള്ള ഭയാനകമായ സന്ദർഭത്തിലും  യേശുവിന്റെ ശവശരീരം ഏറ്റു വാങ്ങുവാൻ മുമ്പോട്ടു വരുന്ന രണ്ടു വ്യക്തികളെ വിശുദ്ധ വേദപുസ്തകം നമ്മൾക്ക് പരിചയപ്പെടുത്തി തരുന്നു. ജൂത സമൂഹത്തിൽ വളരെ ഉന്നത ജീവിതം നയിച്ചു കൊണ്ടിരുന്ന അരിമത്യക്കാരനായ ജോസഫ് എന്ന വ്യക്തി തന്റെ പ്രവർത്തികളിലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശുവിൻറെ കാഴ്ചപ്പാട് ശരിയെന്ന് അറിയാമെങ്കിലും സ്വന്തം സമൂഹത്തിൽ നിന്നും ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രത്യാഘാതങ്ങളെ പേടിച്ചു, യേശുവിന്റെ  മരണം വരെ മിണ്ടാതിരുന്ന വ്യക്തിയായിരുന്നു ജോസഫ്. എന്നാൽ യേശുവിൻറെ മരണം അതിനു വ്യക്തമായ മാറ്റം വരുത്തി. ഒരു 'രാജ്യദ്രോഹി ' എങ്കിലും  ക്രിസ്തുവിന്റെ ശവശരീരം ഏറ്റെടുക്കാനുള്ള ചങ്കൂറ്റം ജോസഫ് കാണിക്കുന്നു. സമൂഹത്തിൽ നിന്നും ലഭിക്കാവുന്ന പ്രതികൂല അനുഭവങ്ങൾ എന്തൊക്കെ ആകാം എന്ന് തീർച്ചയായും ആലോചിച്ചതിനു ശേഷം തന്നെയായിരിക്കും ജോസഫ് പീലാത്തോസിനെ സമീപിക്കുന്നത്.

 

നിക്കോദമസ് എന്ന പേരുള്ള വ്യക്തിയാണ് രണ്ടാമത്തെത്. സമൂഹത്തിൽ വളരെ ശ്രേഷ്ഠ സ്ഥാനം ഉള്ള  അദ്ദേഹം ഒരു ജൂതമത പണ്ഡിതൻ കൂടി യിരുന്നു. സ്വർഗ്ഗരാജ്യം പ്രാപിക്കുവാൻ മനുഷ്യൻ രണ്ടാമതും ജനിക്കണം എന്ന് യേശു പ്രസംഗിച്ചത് മനസ്സിലാകാത്തത് കൊണ്ട് "രണ്ടാമത് ഞാൻ എങ്ങനെ ജനിക്കും" എന്ന് അറിയുവാൻ യേശുവിനെ അദ്ദേഹം സമീപിച്ചത് വേദപുസ്തകം വളരെ വ്യക്തമായി രേഖപ്പെടുത്തുന്നു. സ്വജന ഭീതിയിൽ പാതിരാത്രിയുടെ യാമങ്ങളിൽ വേറെ ആരും കാണാതെയായിരുന്നു നിക്കോദമസ് യേശുവിനെ സമീപിച്ചത്. നിക്കോദമസ് യേശുവിൻറെ ശവശരീരം പൊതിയുവാൻ ആവശ്യമുള്ള സാമഗ്രികളും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവന്നു.


സമൂഹത്തിനെ  ഇത്രയും പേടിയുണ്ടായിരുന്ന രണ്ടുപേർ ക്രിസ്തുവിന്റെ മരണം കൊണ്ട് എങ്ങനെ ധൈര്യശാലികളായി എന്ന് നാം ആലോചിക്കേണ്ടതുണ്ട്. എന്തുകൊണ്ട് 'രാജ്യദ്രോഹി' എന്നു മുദ്രകുത്തപ്പെട്ട യേശുവിന്റെ ശവശരീരം വാങ്ങാൻ അവർ മുന്നോട്ടുവന്നു? ആൾക്കൂട്ട വിധിയുടെ ഇരയായ യേശുവിന് അന്ത്യ ശുശ്രൂഷകൾ നൽകുവാൻ സ്വന്തം ജീവനെ പണയപ്പെടുത്തി മുന്നോട്ട് വന്ന ഈ രണ്ടു വ്യക്തികളെ വേണ്ടവിധം നമ്മളോ, സമൂഹമോ, മതമോ അംഗീകരിച്ചിട്ടുണ്ടോ?



വ്യക്തിജീവിതത്തിലും നമ്മുടെ സാമൂഹ്യ ജീവിതത്തിലും പലപ്പോഴും തെറ്റുകൾ  കാണുകയും,  അറിയുകയും ചെയ്താലും സമൂഹത്തിനെയും കുടുംബത്തിനെയും  പേടിച്ച് അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ വരാവുന്ന പ്രശ്നങ്ങളെ  പേടിച്ച് മൗനം പാലിക്കുന്നവരാണ് നമ്മളിൽ ഒട്ടു മിക്കവരും. അന്നും അങ്ങനെ ആയിരുന്നു,  ഇന്നും അങ്ങനെ തന്നെ. യഹൂദ സമൂഹത്തിൽ ആയിരങ്ങൾ ഉണ്ടായിരുന്നിട്ടും കേവലം രണ്ടുപേർ മാത്രമാണ് ആ ധൈര്യം കാണിച്ചത് എന്നു ചരിത്രം രേഖപ്പെടുത്തുന്നു. 


നമ്മൾ ഓരോരുത്തർക്കും ശരിയും തെറ്റും അറിയുവാൻ ഉള്ള കഴിവുണ്ട്. പക്ഷേ അതിനുവേണ്ടി നിലപാട് എടുക്കാനോ സംസാരിക്കാനോ ഉള്ള ശക്തി കണ്ടെത്താറില്ല. ജോസഫിനെ പോലെയോ നിക്കോദമസിനെ പോലെയോ  എന്നെങ്കിലും ആ ശക്തി നമ്മളിൽ ആർക്കെങ്കിലും എന്നെങ്കിലും  വരട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ മുഖത്ത് നോക്കി നമ്മൾ ചെയ്യുന്നത് തെറ്റ് എന്ന് നമ്മളോട് പറയാൻ മനക്കരുത്തുള്ള ആൾക്കാരെ നാം എങ്ങനെ സംബോധന ചെയ്യും ? അവരെ നാം എങ്ങനെ കരുതും ?


ഏത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനെ നേരിടാൻ വേണ്ടി ഉള്ള അത്രയും മനോബലവും ധൈര്യവും  കാണിച്ച ജോസഫിനും നിക്കോദമസിനും വേണ്ടത്ര അംഗീകാരം അനേകം ഉള്ള ക്രിസ്തു സഭകളിൽ ലഭിക്കുന്നുണ്ടോ ? 


മത ആചാരങ്ങളിൽ അവർക്ക് ഉചിത സ്ഥാനങ്ങൾ ലഭിക്കുന്നുണ്ടോ? മത പണ്ഡിതന്മാർ തീരുമാനിക്കട്ടെ.


ഇല്ലെങ്കിൽ അതിന് സമയമായി!



കടപ്പാട് 

ഉയർപ്പിന് മുമ്പ് ഉള്ള ദുഃഖാചരണ ആഴ്ചയിൽ , ബഹുമാനപ്പെട്ട റവ ഡോക്ടർ എബ്രഹാം കുരുവിള നടത്തിയ പ്രഭാഷണത്തിൽനിന്നും ആശയം കൊണ്ടതാണ് ഈ ലേഖനം


2023 ഏപ്രിൽ 1, ശനിയാഴ്‌ച

സ്വർണ്ണ മുട്ടയിടുന്ന താറാവ് - നമ്മൾ തന്നെ അല്ലേ?

നാം ഓരോരുത്തരും കഥ കേട്ടാണ് വളർന്നത് . കേട്ടുവളർന്ന ഓരോ കഥയും എന്തെങ്കിലും സന്ദേശം നമുക്ക് തന്നിട്ടുമുണ്ട് . ഇതിൽ ഏതെങ്കിലും ഒക്കെ കഥകൾ നമുക്ക് ഓർമ്മയും ഉണ്ടാകും പക്ഷേ അതിൻറെ സാരങ്ങളും അത് നമുക്ക് തന്നിട്ടുള്ള സന്ദേശങ്ങളും ജീവിതത്തിൽ എത്രത്തോളം പകർത്തുവാനും ഉപയോഗിക്കാനും കഴിഞ്ഞു എന്നുള്ളത് ഓരോരുത്തരും തന്നോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണ്.


എൻറെ ബാല്യത്തിൽ ഞാൻ കേട്ടിട്ടുള്ളതും  മറക്കുവാൻ അസാധ്യവുമായ രണ്ട് കഥകൾ ഉണ്ട് .  ഒന്ന് പൊന്മുട്ട ഇടുന്ന താറാവിന്റെതും  മറ്റൊന്ന് എല്ല്  നഷ്ടപ്പെടുത്തിയ പട്ടിയുടേതും.


എന്നും ഓരോ പൊന്മുട്ട കിട്ടുന്നത് മതിയാകാതെ താറാവിന്റെ വയറ്റിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ മുട്ടകളും കൂടി ഒരു ദിവസം തന്നെ എടുത്ത് വിറ്റ് പെട്ടെന്ന് പണക്കാരനാകാൻ ഉള്ള ദുരാഗ്രഹം മൂത്ത് സ്വന്തം താറാവിനെ കൊന്ന് തന്റെ  ജീവിതം നശിപ്പിക്കുന്ന മഠയനെ ആർക്കു മറക്കാൻ സാധിക്കും?


വീണ് കിട്ടിയതാണെങ്കിലും ഇപ്പോൾ സ്വന്തമായ ഒരു കഷണം എല്ലും കൊണ്ട് നടന്നപ്പോൾ  വെള്ളത്തിൽ കണ്ട പട്ടിയും എല്ലും പ്രതിഫലനം മാത്രമാണ്  എന്ന്  തിരിച്ചറിവ് ഇല്ലാതെ തന്റേതല്ലാത്തതും ഒരിക്കലും സ്വന്തമാക്കാൻ സാധിക്കാത്തതുമായ എല്ലിനു വേണ്ടി കുരച്ചു തന്റെ വായിലിരിക്കുന്നത് കൂടി നഷ്ടപ്പെടുത്തിയ ബുദ്ധി ഹീനനായ ശുനകനെയും മറക്കാൻ ആർക്കെങ്കിലും സാധിക്കുമോ?


മലയാളികൾക്കു നിസ്സാരമായി സാധിക്കും എന്നു പറയാം.


അടുത്തിടെ വന്ന ഒരു ദിനപത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ കണ്ട ഒരു വാർത്ത  ഈ രണ്ട് കഥകളെയാണ് എൻറെ മനസ്സിലൂടെ കൊണ്ടു വന്നത്.  നമ്മളുടെ നാട്ടിലെ പല സ്ഥിതി വിശേഷങ്ങൾ കാണുമ്പോൾ ഇത് കേവലം കഥകൾ അല്ലായിരുന്നു എന്ന് തോന്നി പോവുകയായിരുന്നു. നമുക്ക് ചുറ്റും എന്നും എപ്പോഴും നടക്കുന്നതും ഒരുപക്ഷേ നമുക്ക് തന്നെ പങ്കുള്ളതുമായ സംഭവങ്ങളെ ഒന്നു മനസ്സ് വെച്ച് നിരീക്ഷിച്ചാൽ ഈ കഥകളൊക്കെ നമ്മൾക്ക് കാണുവാൻ സാധിച്ചു എന്ന് വരും.



ദൈവത്തിൻറെ സ്വന്തം നാട് എന്ന് സ്വയം വിശേഷിപ്പിച്ച് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരാൻ പ്രയത്നിക്കുന്നവരാണ് നമ്മൾ . പ്രകൃതി കനിഞ്ഞ്  നമുക്ക് തന്നിട്ടുള്ള ഇവിടുത്തെ കാലാവസ്ഥയും തനതായ പ്രകൃതീ സൗന്ദര്യവും ടൂറിസം മേഖലയ്ക്ക് വളരെ അനുയോജ്യമാകുന്നു. അതിലുപരി ഇവിടുത്തെ ആശുപത്രികളും അതുപോലെതന്നെ നമ്മുടേത് എന്ന് അഭിമാനത്തോടെ അവകാശപ്പെടാവുന്ന  ആയുർവേദ ചികിത്സ രീതികളും പ്രകൃതി ചികിത്സ മുറകളും മെഡിക്കൽ  ടൂറിസത്തിന് വക നൽകുന്നു. നല്ല രീതിയിൽ നടത്തിയാൽ തായ്‌ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ആഗോള വിനോദസഞ്ചാര കമ്പോളത്തിൽ അതിന്റേതായ ഒരു സ്ഥാനം സൃഷ്ടിക്കുവാൻ അനായാസം സാധിക്കും.  ഇത് എല്ലാം നമ്മുടെ സംസ്ഥാനത്തിന് നല്ലൊരു വരുമാന മാർഗവും ആകും. എന്നാൽ നിഷ്പക്ഷ്ടമായും വസ്തുപരമായും  നാം നോക്കുകയാണെങ്കിൽ വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയിൽ തന്നെ നമ്മുടെ സ്ഥാനം ക്ഷയിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


മാർച്ച് 31ന് മലയാള മനോരമ പ്രസിദ്ധീകരിച്ച "സഞ്ചാരികൾ ആരുടെ കൂടെ പോകണം?" എന്ന ലേഖനം ഇങ്ങനെയുള്ള ഒരു വസ്തുതയാണ് നമുക്ക് മുമ്പിൽ വച്ചിരിക്കുന്നത്.  മട്ടാഞ്ചേരിയിൽ ഇറങ്ങുന്ന വിനോദസഞ്ചാരികളെ അവിടെയുള്ള ടാക്സി യൂണിയൻറെ വാഹനങ്ങളിൽ മാത്രമേ പോകാൻ അനുവദിക്കൂ എന്നും, ടൂർ ഓപ്പറേറ്റർ നടത്തുന്ന ബസുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല എന്നും അവിടെ പ്രവൃത്തിക്കുന്ന യൂണിയൻ പറയുന്നതായി ആ ലേഖനം റിപ്പോർട്ട് ചെയ്യുന്നു. അതു് കാരണം വിനോദസഞ്ചാര കപ്പലുകൾ കൊച്ചിയെ ഒഴിവാക്കാൻ സാധ്യതയുണ്ട് എന്നും അതിൽ റിപ്പോർട്ട് ചെയ്യുന്നു.


എത്രയും കുറഞ്ഞ ചിലവിൽ എത്രയും കൂടുതൽ കാണുകയും അനുഭവിക്കുകയും എന്നത് എല്ലാ വിനോദസഞ്ചാരികളുടെയും ആവശ്യമാണ്. ഇത് ലോകമെമ്പാടുമുള്ള എല്ലാവർക്കും അറിയാവുന്ന സത്യമാണ്. സാധാരണയായി ടൂർ ഓപ്പറേറ്റേഴ്സ് വിനോദസഞ്ചാരികളെ 40 മുതൽ 80 വരെയുള്ള കൂട്ടം ആയിട്ടാണ് കൊണ്ടുപോകുന്നത്.  ഇങ്ങനെയുള്ള ടൂർ ഗ്രൂപ്പുകളെ എയർ കണ്ടീഷൻ കോച്ചുകളിൽ ഒരു സ്ഥലത്ത് നിന്നും വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ഒരു ഗ്രൂപ്പിൽ  വരുന്ന എല്ലാ വിനോദസഞ്ചാരികൾക്കും ഒരുമിച്ചു യാത്ര ചെയ്യുവാനും സന്ദർശിക്കുന്ന സ്ഥലങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കുവാൻ വേണ്ടി ഒരു ബസ്സിൽ ഒരു ഗൈഡിനെ ടൂർ ഓപ്പറേറ്റേഴ്സ് നിയമിക്കാറുണ്ട്. അതുപോലെ തന്നെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യങ്ങൾ കാറിനെ അപേക്ഷിച്ചു കൂടതൽ ഉള്ളതു കൊണ്ടും ലോകം ഒട്ടുക്കുമുള്ള ടൂർ ഓപ്പറേറ്റർമാർ എയർകണ്ടീഷൻ കോച്ചുകളെ ആണ്  ഉപയോഗിക്കുന്നത്. ചിലവ് കുറയ്ക്കാനും ലാഭം കൂട്ടുവാനും ഇത് സഹായിക്കുന്നു. ചിലവ് കുറയുമ്പോൾ വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് നിരക്ക് കുറച്ചു കിട്ടുവാൻ സാധ്യത കൂടുകയും ചെയ്യുന്നു.


പക്ഷേ ഈ കാര്യങ്ങൾ ഒന്നും ഇവിടെയുള്ള യൂണിയന് പ്രശ്നമല്ല. അവർക്ക് ആവശ്യം മട്ടാഞ്ചേരി ഹാർബറിൽ കപ്പലിൽ വന്നിറങ്ങുന്ന വിനോദസഞ്ചാരികൾ എല്ലാം അവരുടെ വണ്ടികളിൽ മാത്രം പോകണമെന്നാണ്. അധികാരികൾ വിളിച്ചുകൂട്ടിയ സന്ധി സംഭാഷണത്തിൽ 50 ശതമാനം പേരേ ബസ്സിൽ പോകാൻ സമ്മതിക്കാം എന്ന് അവർ പറഞ്ഞതായി ആ ലേഖനത്തിൽ തന്നെ പറയുന്നു. ഇവിടുള്ള യൂണിയൻ പറയുന്നത് പ്രകാരം പുറത്തുള്ള ടൂർ ഓപ്പറേറ്റേഴ്സ് നടക്കണം എന്ന് പറയുന്നത് ശാഠ്യം മാത്രമാണ്. ഒരുപക്ഷേ അത് ശാഠ്യം മാത്രമായി തന്നെ നിൽക്കും . കാരണം അവർ കേരളം പോലെ തന്നെ സൗന്ദര്യമുള്ളതും  ഇത്രയും പ്രശ്നങ്ങൾ ഇല്ലാത്തതും ആയ സ്ഥലങ്ങളിലേക്കു പോകാൻ അധികം സമയം വേണ്ട.


വണ്ടികൾ ഓടിക്കുന്നവർക്ക് മാത്രമല്ല വിനോദസഞ്ചാരികളെ കൊണ്ടുള്ള ഗുണം. വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന അനേകം അനുബന്ധിത ഘടകങ്ങൾ ഉണ്ട്. അവിടെ എല്ലാം പ്രാദേശിക തലത്തിൽ തന്നെ നിക്ഷേപങ്ങൾ നടക്കുകയും അതിൽ നിന്ന് വരുമാനം ഉണ്ടാകുന്നതുമുണ്ട്. ഒരു വിഭാഗം ആൾക്കാരുടെ വാശി കാരണം എല്ലാവർക്കും ഉള്ളത് നഷ്ടപ്പെടുവാൻ ഇടയാകും എന്നുള്ളത് സത്യമാണ്. കേരളം വ്യവസായത്തിന് നല്ല സ്ഥലം എന്നൊക്കെ പലരും ആധികാരികമായി പറയുന്നത് കേട്ടിട്ടുണ്ട്. അത് എത്രത്തോളം സത്യമാണെന്ന് അനുഭവങ്ങൾ നാം ഓരോരുത്തരെയും പഠിപ്പിക്കുന്നുണ്ട്. 


സർവീസ്  സെക്ടറിനു കേരളത്തിൽ വളരെയധികം സാധ്യതകൾ ആണ് ഉള്ളത് പക്ഷേ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒരു സമൂഹത്തിന് കിട്ടാവുന്ന ഗുണങ്ങളെ എല്ലാം ഇല്ലാതാക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ലോകമെമ്പാടും വളരെ നന്നായി നടക്കുന്ന കോൾ ടാക്സി സർവീസുകൾ എന്തുകൊണ്ട് കേരളത്തിൽ നടക്കുന്നില്ല എന്ന് നാം ചോദിക്കേണ്ടതുണ്ട്. മീറ്റർ വെക്കാൻ വിസമ്മതിക്കുന്ന, അതോ വെച്ചാലും അത് ഉപയോഗിക്കാതെ അവർക്ക് തോന്നുന്ന ചാർജ്ജ് ഈടാക്കാൻ ശ്രമിക്കുന്ന നമ്മളുടെ ഓട്ടോറിക്ഷ,  ടാക്സി ഡ്രൈവർമാർ മനസ്സിലാക്കേണ്ടത് അവർ  തന്നെ അവരുടെ പ്രവർത്തി കൊണ്ടു വരുമാന സാധ്യതകൾ കുറക്കുകയാണ്. 


സത്യം മനസ്സിലാക്കാനുള്ള കഴിവ് കുറയുകയോ, നഷ്ടപ്പെടുകയോ അല്ലെങ്കിൽ സ്വയം നിർമ്മിച്ച കഥകളിൽ വിശ്വസിച്ച് നടക്കാൻ ഇഷ്ടപ്പെടുകയോ ചെയ്യുന്ന ഒരു സമൂഹം ആയി പ്രബുദ്ധ കേരളം മാറിയോ എന്ന് ചോദിക്കുന്നതിൽ തെറ്റുണ്ടോ? അതോ വരുന്നത് ഒക്കെ സഹിക്കാം എന്ന് പറഞ്ഞ് നിസ്സഹായ അവസ്ഥയിൽ എത്തിയ ഒരു സമൂഹമായി നാം മാറിയോ ?


സ്വർണ്ണ മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു്  നിത്യ തൊഴിൽ ആക്കിയതു് പോലെ പ്രവൃത്തിക്കുന്ന നമ്മൾ ഒരു കാര്യം നമ്മോടു തന്നെ ചോദിക്കാം. 


നമ്മൾ ഹോമിക്കുന്ന സ്വർണ്ണ മുട്ടയിടുന്ന താറാവ് നമ്മൾ തന്നെ അല്ലേ? അത് എന്തു കൊണ്ടു  കാണാൻ നമ്മൾക്ക് സാധിക്കുന്നില്ല?


കേണൽ പണിക്കരെ ഞെട്ടിച്ച മലയാളി

  "സർ, ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണു നിറഞ്ഞു സർ" കേണൽ പണിക്കർ എന്നോട് പറഞ്ഞു. കേണൽ പണിക്കർ ഞെട്ടിയാൽ നമ്മൾ മലയാളികൾ എന്തു ചെയ്യണം?...