"സർ, ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണു നിറഞ്ഞു സർ" കേണൽ പണിക്കർ എന്നോട് പറഞ്ഞു.
കേണൽ പണിക്കർ ഞെട്ടിയാൽ നമ്മൾ മലയാളികൾ എന്തു ചെയ്യണം? എന്താ കേണൽ ആയാൽ ഞെട്ടില്ലേ? കേണൽ ഒക്കെ അങ്ങ്. അല്ല പിന്നെ!
ആ പറഞ്ഞതു ശരിയാണ്.
ജീവിതത്തിൽ ഞ്ഞെട്ടാത്തതായി ആരെങ്കിലും ഉണ്ടോ? വലുതും ചെറുതുമായ നേതാക്കന്മാരും അഭിനേതാക്കളും ഞെട്ടും, എന്തിനും ഞെട്ടും. അവർ വാർത്തകൾ വന്നാലും ഞെട്ടും, വന്നില്ലെങ്കിലും ഞെട്ടും. പിന്നെ അവർ ഞെട്ടിയതും ഞെട്ടാത്തതും വലിയ വാർത്ത ആകും. ദിനപത്രങ്ങൾ അത് വെണ്ടയ്ക്ക അക്ഷരത്തിൽ പല രീതിയിലും എഴുതി ഫലിപ്പിക്കും. അതിൻറെ കൂടെ ഞെട്ടിയതോ ഞെട്ടാത്തതോ ആയ വ്യക്തിയുടെ ഒന്ന് രണ്ട് കിടിലൻ ഫോട്ടോ കൂടി കാണും. അതു ബ്രേക്കിംഗ് ന്യൂസ് ആകും. പിന്നെ പല വിധ വിഗ്ദ്ധർ പങ്കെടുക്കുന്ന ചാനൽ ചർച്ചകൾ. അതിൽ ചിലർ, അവർ പറയുന്നതിനോട് ആരെങ്കിലും വിയോജിപ്പു കാണിച്ചാൽ, അങ്ങനെ വിയോജിപ്പു കാണിക്കാൻ ഒരുമ്പെടുന്നവരെ, വേറേ ഏതെങ്കിലും രാജ്യത്തു പോയി ജീവിക്കാൻ ഉത്തരവും ഇടും. വേണമെങ്കിൽ അതിന് ആവശ്യമുള്ള ഒരു വിസ കൂടി ഒപ്പിച്ചു തരും. ഇതിന്റെയെല്ലാം താളവും മേളവും കൊഴുപ്പം കൂട്ടാൻ ട്രോളന്മാർ, പല വിധ സംഘടനകളുടെ പ്രതിനിധികൾ ഒക്കെ കൂടും. ഇതൊക്കെ ആണ്, മാസ്, മരണ മാസ്സ്, കൊല മാസ്സ് എന്നൊക്കെ പറയുന്ന സംഭവം. അതാണ് ഇപ്പോഴത്തെ ഒരു രീതി.
പക്ഷേ കേണൽ പണിക്കർ ഞെട്ടിയത് ആരും അറിഞ്ഞില്ല, വാർത്തയും ആയില്ല. അദ്ദേഹത്തെ ഞെട്ടിച്ചത് ആര് എന്നും ആരും അറിഞ്ഞില്ല. അവർ രണ്ടുപേരുടെയും ഫോട്ടോയും വന്നില്ല. ഇതൊന്നും ചർച്ചയും ആയില്ല.
പക്ഷേ എനിക്ക് ഒരു കാര്യം നന്നായി അറിയാം. ഈ പറയുന്ന കേണൽ പണിക്കർ അങ്ങനെ പെട്ടെന്ന് ഞെട്ടുന്ന പാർട്ടിയല്ല.
കാശ്മീരിൽ, എന്നുവെച്ചാൽ നമ്മളിൽ പലർക്കും അങ്ങ് ദൂരെ, ഭീകരന്മാരുമായുള്ള ഏറ്റുമുട്ടലിനു അദ്ദേഹം നേതൃത്വം കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു ഓപ്പറേഷനിൽ വളരെ ഗുരുതര പരുക്കുകൾ ഏറ്റിട്ടും ദൗത്യത്തിന് ഭംഗം വരാതെ ഭീകരന്മാരെ വധിച്ചതിന് ശൗര്യ ചക്ര ലഭിച്ചിട്ടുള്ള വ്യക്തി ആണ് ഈ കുണ്ടറ, മാറുനാടുകാരനായ കേണൽ കൊച്ചു കോശി പണിക്കർ.
ഈ ഗുരുതരം, ഗുരുതരം എന്നു പറഞ്ഞാൽ? ഒന്നു രണ്ടു വെടിയുണ്ട കൊളളുക, പിന്നെ ഭീകരർ എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് ദേഹം നിറയെ ലോഹഭാഗങ്ങൾ കുത്തി തുളച്ചു കയറി മൃതതുല്യനാകുക, അത്രേ ഉള്ളൂ. സിനമയിൽ ആകുമ്പോൾ അതു് ഒരു സീനാണ്. ശരിക്കും ഉള്ള ജീവതത്തിൽ, ശരിക്കും ഉള്ള വേദനയും രക്തവും ആർക്കു കാണണം? അന്നു ഞെട്ടാത്ത കേണലിനെ നമ്മുടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ, റിസർവേഷൻ ചെയ്യുന്ന ഒരു മലയാളി ഞെട്ടിച്ചു കളഞ്ഞു.
"സർ, ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണു നിറഞ്ഞു പോയി സർ" കേണൽ പണിക്കർ എന്നോട് പറഞ്ഞു.
കേണൽ കൊച്ചുകോശി പണിക്കരെ ഞാൻ 'കെകെ ' എന്നാണ് വിളിക്കുന്നതു്. 2006 ൽ സെക്കന്ദരാബാദിലുള്ള പരിശീലന സെന്ററിൽ അദ്ദേഹം ആയുധ പരിശീലന മേധാവിയായി ചാർജെടുത്ത സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. എനിക്ക് കെകെ യോട് പ്രത്യേക ഒരു ഇഷ്ടം ഉണ്ടായിരുന്നു. അത് എന്റെ നാട്ടുകാരൻ എന്ന രീതിയിൽ അല്ല. ഏത് ചുമതല ഏൽപ്പിച്ചാലും അതിനെ വളരെ ഭംഗിയായി ചെയ്തു തീർക്കുവാൻ ഉള്ള അദ്ദേഹത്തിന്റെ അർപ്പണ ബോധം, അതു് നിർവഹിക്കുന്ന രീതി, എന്നിവ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അതു പോലെതന്നെ വിജയത്തിൻറെ ശ്രേയസ് മുഴുവനും തന്റെ ടീമിലെ അംഗങ്ങൾക്ക് കൊടുക്കുവാൻ കെകെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിൻറെ റിപ്പോർട്ട് ഞാൻ എഴുതിയപ്പോൾ ഇത് പ്രത്യേകമായി എടുത്ത് പറഞ്ഞതു് ഞാൻ ഇന്നും ഓർക്കുന്നു. കെകെയുടെ മേൽ അധികാരി ആയ എനിക്ക് ഇത് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു. ആത്മാർത്ഥതയും വിശ്വസ്തതയും ഉള്ള ഒരു സഹപ്രവർത്തകൻ. അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോക്ടർ സാന്റിയും അതുപോലെതന്നെ വ്യക്തിത്വം ഉള്ള ഒരു പ്രതിഭയായിരുന്നു. എത്ര പ്രയാസമുള്ള സമയത്തും ചിരിച്ചുകൊണ്ടിരിക്കുന്ന രണ്ടു വ്യക്തികൾ, ആരെയും സഹായിക്കാൻ എപ്പോഴും സന്നദ്ധതയുള്ള രണ്ടുപേർ. കേണൽ ആൻഡ് മിസ്സിസ് ഡിപെൻഡബിൾ! അതായിരുന്നു ഞങ്ങൾക്ക് കെകെയും സാന്റിയും.
സേനയിലുള്ള നടപ്പ് പ്രകാരം ഞങ്ങൾ രണ്ടുപേരും രണ്ട് ദിശകളിലേക്ക് സ്ഥലം മാറിപ്പോയി. പിന്നെ കുറച്ചുനാൾ തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു. എന്നാൽ ഞങ്ങൾ രണ്ടു പേരും സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം ഞങ്ങളുടെ ബന്ധം ഔദ്യോഗിക ബന്ധങ്ങളിൽ നിന്നും ഉപരി സുഹൃത്ത് ബന്ധമായി മാറി. അതിനും കാരണം കെകെ തന്നെയായിരുന്നു. ഇടയ്ക്കിടെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു ബന്ധങ്ങൾ മുറിയാതെ കാത്തു സൂക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ഭാര്യയും ഞാനും കുറച്ചുനാൾ മുമ്പ് കുണ്ടറ പോയിരുന്നു. കെകെ സാന്റി ദമ്പതികളുടെ മകന്റെ വിവാഹത്തിനായിരുന്നു. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിൽ നിന്നും ആൾക്കാർ ക്ഷണം സ്വീകരിച്ചു വന്നിരുന്നു. അതാണ് കെകെ യോടും സാന്റിയോടും ആൾക്കാർക്ക് ഉള്ള കരുതൽ.
അധിക ദിവസം കഴിയുന്നതിനു മുമ്പ് തന്നെ പിന്നെയും എനിക്ക് കൊല്ലം വരെ പോകേണ്ടി വന്നു. അതിനും കാരണക്കാരൻ കെകെ തന്നെ ആയിരുന്നു. " സർ വന്നേ തീരൂ," കെകെ എന്നെ നിർബന്ധിച്ചു. "കെകെ ഞാൻ ഇപ്പോൾ കുണ്ടറ അല്ല, കോട്ടയത്തു ആണ് താമസിക്കുന്നത്," ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. "സർ എന്തൊക്കെ പറഞ്ഞാലും, ചെയ്താലും സാറിന്റെ വേരുകൾ കുണ്ടറയിൽ നിന്ന് പറിച്ചു മാറ്റാൻ സാധിക്കില്ല. അതുകൊണ്ട് ഈ പരിപാടിയിൽ വന്നേ മതിയാകു," കെകെ എന്നെ നിർബന്ധിച്ചു. അങ്ങനെയാണ് എന്റെ ഭാര്യയും ഞാനും കൊല്ലത്ത് എത്തിയതു് .
സേനയിൽ നിന്നും വിരമിച്ച, കൊല്ലം ഡിസ്ട്രിക്റ്റിലെ, എല്ലാ ഓഫീസർമാരെയും ഒരുമിച്ചു കൊണ്ടു വരാൻ കെകെ തന്നെ മുൻകൈയ്യുടുത്ത് തുടങ്ങിയ സംരഭത്തിൽ പങ്കെടുത്തതിനു ശേഷം ഞങ്ങൾ കെകെ യുടെയും സാൻറിയുടെ വീട്ടിൽ അന്തി ഉറങ്ങാൻ തീരുമാനിച്ചു. സന്ധ്യാ സമയം പഴയ കാര്യങ്ങൾ പറയാൻ ഏറ്റവും നല്ല സമയം ആണ്.
"സർ എനിക്കു കിട്ടിയ ഒരു അനുഭവം പറയാതിരിക്കാൻ വയ്യ," കെകെ തന്റെ അനുഭവം പങ്കു വയ്ച്ചു.
"ഒരു സ്ഥലം വരെ പോകാൻ വേണ്ടി ട്രെയിനിൽ സീറ്റ് റിസർവ് ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതു്. സാന്റി കാറിൽ തന്നെ ഇരുന്നു. ഞാൻ സീറ്റ് റിസർവ് ചെയ്യാൻ വേണ്ടി കൗണ്ടറിൽ ചെന്നു." കെകെ പറഞ്ഞു. ഭീകരന്മാരുമായുള്ള ഏറ്റുമുട്ടലിൽ പറ്റിയ പരിക്കുകൾ കാരണം അദ്ദേഹത്തിൻറെ ഒരു കൈ ചെറുതായി. അതുകൊണ്ട് അദ്ദേഹത്തിന് കാർ ഓടിക്കാൻ പ്രയാസമാണ്. അതുകൊണ്ട് അദ്ദേഹത്തിന് എവിടെ പോകണമെങ്കിലും സാന്റിയുടെ സഹായം വേണം.
ശൗര്യ ചക്ര അവാർഡ് കിട്ടിയിട്ടുള്ളതു് കൊണ്ട് ഇന്ത്യൻ റെയിൽവേ അദ്ദേഹത്തിനു ഫ്രീ ആയി യാത്ര ചെയ്യുവാൻ വേണ്ടി പാസ്സ് അനുവദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാസും, പൂരിപ്പിച്ച റിസർവേഷൻ ഫോറവും കൂടി റിസർവേഷൻ കൗണ്ടറിൽ ഇരിക്കുന്ന വ്യക്തിയെ കെകെ ഏൽപ്പിച്ചു. റിസർവേഷൻ ചെയ്യുന്ന മലയാളി ആദ്യം ആ പാസ് ഒന്ന് ശ്രദ്ധിച്ചു നോക്കി. പിന്നെ അതിലെ ഫോട്ടോ നോക്കി അതിനുശേഷം ആ പാസ് എടുത്തു രണ്ടു മൂന്നു പ്രാവശ്യം അദ്ദേഹം ബഹുമാനപൂർവ്വം തന്റെ നെറ്റിയോട് ചേർത്തുവച്ചു വന്ദിച്ചു.
"ഞാൻ ആദ്യമായിട്ടാണ് ഒരു ശൗര്യ ചക്ര അവാർഡ് കിട്ടിയ ഉദ്യോഗസ്ഥനെ നേരിൽ കാണുന്നത് സർ. എനിക്ക് വളരെ ആദരവും സന്തോഷവും നന്ദിയും തോന്നി ," ആ മനുഷ്യൻ പറഞ്ഞു.
"സർ എന്ത് ചെയ്യണം എന്ന് അറിയാതെ നിശബ്ദനായി നോക്കി നിൽക്കുവാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. ഇങ്ങനെ ഒരു അനുഭവം കേരളത്തിൽ ആദ്യമായിട്ടാണ് ഞാൻ നേരിട്ടത്," കെകെ പറഞ്ഞു.
"അവിടെ തീർന്നില്ല സർ ," കെകെ തുടർന്നു. " "ഞാൻ തിരികെ കാറിൽ എത്തി, കൗണ്ടറിൽ നിന്നും കിട്ടിയ പ്രിൻറ് സാന്റിയെഏൽപ്പിച്ചു." പേപ്പറുകൾ തിരിച്ചും മറിച്ചു നോക്കിയതിനു ശേഷം സാന്റി ചോദിച്ചു, "എന്താ തിരികെ വരാനുള്ള റിസർവേഷൻ എടുക്കാഞ്ഞത്? "
"കൗണ്ടറിൽ കിട്ടിയ ബഹുമാനം കാരണം ബാക്കിയെല്ലാം ഞാൻ മറന്നു പോയി. അത്രയ്ക്ക് അസാധാരണമായിരുന്നു ആ മനുഷ്യൻറെ പെരുമാറ്റം. തിരിച്ചുവരാനുള്ള റിസർവേഷൻ ചെയ്യുവാൻ ഞാൻ മറന്നു പോയി. സാന്റി പറഞ്ഞപ്പോൾ ആണ് ആ കാര്യം ഞാൻ ഓർത്തത്. ഞാൻ ഉടനെ തന്നെ തിരികെ ചെല്ലാൻ തീരുമാനിച്ചു." കെകെ തുടർന്നു.
"ഓഫീസിലേക്ക് പോകുന്ന വഴിക്ക് എനിക്ക് റിസർവേഷൻ ചെയ്തു തന്ന വ്യക്തി തന്റെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി വരുന്നത് ഞാൻ കണ്ടു." "എന്തുപറ്റി സർ?' അദ്ദേഹം ചോദിച്ചു. "ഞാൻ കാര്യം പറഞ്ഞു. വീട്ടിലേക്ക് പോകാൻ ഇറങ്ങിയ ആ മനുഷ്യൻ എൻറെ കയ്യിൽ നിന്ന് പാസും വാങ്ങി എന്നെയും കൂട്ടി തിരികെ ഓഫീസിലേക്ക് പോയി. അതിനുശേഷം എനിക്ക് തിരികെ വരാനുള്ള റിസർവേഷൻ അദ്ദേഹം തന്നെ ചെയ്തു തന്നു," കെകെ പറഞ്ഞു.
ഈ സംഭവം എന്നോട് പറയുമ്പോൾ, നടന്നിട്ടു ദിവസങ്ങൾ കഴിഞ്ഞെങ്കിലും കെകെയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
വിമുക്തഭടന്മാരെ പറ്റി പ്രബുദ്ധ മലയാളികൾ സാധാരണ ധരിച്ചു വച്ചിരിക്കന്നതും അവരോട് പെരുമാറുന്നതും വ്യത്യസ്ഥമാണ്. ഒന്നുകിൽ അവർക്ക് മാസം മാസം കിട്ടുന്ന ക്വോട്ട, അല്ലെങ്കിൽ സെക്യൂരിറ്റി ഗാർഡ്. ഒട്ടു മിക്ക മലയാളികളും അവരുടെ അജ്ഞത കാരണമോ, അറിയാനുള്ള വൈമുഖ്യം കാരണമോ അതിനപ്പുറം സാധാരണ പോകാറില്ല. ഏറെ പഠിത്തം ഉണ്ട് എന്ന് അഭിമാനിക്കുന്ന പല മലയാളികളും മേജർ ജനറലും, മേജറും, ഹവിൽദാർ മേജറും വേറേ വേറേ തസ്തികകൾ ആണെന്നും അതു തമ്മിൽ ഉള്ള വ്യത്യാസം അറിയാത്തവരോ, അറിയാൻ ഇഷ്ടപ്പെടാത്തവരോ, അറിഞ്ഞാൽ കാണിക്കാത്തവരോ ആണ്.
"നിങ്ങൾക്ക് കോളിഫിക്കേഷൻ എന്ത് ആണ് ഉള്ളത് ?" പഠിത്തം ഉണ്ട് എന്ന് പറയുന്ന ഒരു മനുഷ്യൻ, എം ഫിൽ, എം ബി എ, വ്യത്യസ്ഥ മേഖലകളിൽ മൂന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമകളും, മുപ്പത്തി ഏഴു വർഷം ഓഫീസർ ആയി അനുഭവ സമ്പത്തുള്ള വ്യക്തിയോട് ഉന്നയിച്ച ചോദ്യമായിരുന്നു ഇത്.
"ഇപ്പോൾ യുദ്ധം ഒന്നുമില്ലല്ലോ? ഞങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിക്കുന്നവരല്ലേ നിങ്ങൾ?" എന്ന് മുഖത്തുനോക്കി പറയുന്നവർ കേരളത്തിൽ കുറവല്ല. പണ്ടൊരിക്കൽ കരം അടയ്ക്കാൻ ചെന്നപ്പോൾ ഇങ്ങനെ ഒരു സംസാരം ഞാൻ തന്നെ കേട്ടതാണ്.
"താങ്ക്യൂ ഫോർ യുവർ സർവീസ്. നിങ്ങളുടെ സേവനത്തിന് നന്ദി." ഇത് അമേരിക്കയിലെ ഓരോ വ്യക്തിയും ഏത് വിമുക്ത ഭടനെ കാണുമ്പോഴും പറയുന്ന ഒരു വാചകമാണ്. ഇന്ത്യക്കാരനായ എനിക്ക്, അമേരിക്കയിൽ ഉടനീളം ഉള്ള യാത്രയിൽ എന്റെ എക്സ് സർവീസ് കാർഡ് കാണിച്ചപ്പോൾ കിട്ടിയ അനുഭവം ആണ്. ക്യൂവിൽ മുൻഗണന, റിക്കറ്റ് നിരക്കിൽ കുറവ്, പ്ലെയിനിൽ കയറാൻ മുൻഗണന ഇതൊക്കെ അമേരിക്കൻ ജനത സാധാരണയായി ചെയ്യുന്ന കാര്യമാണ്. സർക്കാർ നിശ്ചയിച്ച്, ഉത്തരവിട്ടിട്ടുള്ള നികുതി ഒഴിവു കിട്ടുവാൻ വേണ്ടി അപേക്ഷ കൊടുത്തിട്ട് മുൻസിപ്പാലിറ്റി ഓഫീസിൽ കേറി ഇറങ്ങിയാലും ഇന്ന് വരെ മറുപടി കിട്ടാത്ത ഈ നാട്ടിൽ, ഒരു അപേക്ഷ കൊടുത്താൽ ഒരു മറുപടിയും തരാൻ ബാധ്യസ്ഥതയില്ലാത്ത ഓഫീസുകൾ ഉള്ള, സൈനികരെ പറ്റി അറിയാനോ, അവരെ ബഹുമാനിക്കാനോ അറിയാത്ത പ്രബുദ്ധ കേരളത്തിൽ, ഇങ്ങനെ ബഹുമാനവും ആദരവും കാണിച്ച ഒരു വ്യക്തിയെ അപൂർവമെങ്കിലും കണ്ടപ്പോൾ കേണൽ പണിക്കരുടെ കണ്ണുനിറഞ്ഞതു തീർത്തും സ്വാഭാവികം മാത്രം.
സഹോദരാ താങ്കൾ ആരാണന്നോ എവിടെയാണെന്ന് എനിക്കറിയില്ല. എങ്കിലും താങ്കൾ കാണിച്ച ബഹുമാനത്തിനും ആദരവിനും നന്ദി. താങ്കളെ വളർത്തിയ മാതാപിതാക്കൾക്കും താങ്കളെ പഠിപ്പിച്ച ഗുരുക്കന്മാർക്കും എന്റെ സ്നേഹാദരവുകൾ. എന്നെങ്കിലും നേരിട്ട് കണ്ടാൽ ഹൃദയത്തോട് ചേർത്ത് നന്ദി പറയാൻ ഞാൻ മറക്കില്ല.

